Wednesday, October 12, 2016

ഉണ്ണിയുടെ ദുഃഖം :

കാറിൽ കയറി ഏസിയും ഓണാക്കി മമ്മിക്കും ഡാഡിക്കും മദ്ധ്യേ ചില്ലിട്ട ഗ്ളാസ്സിലൂടെ പുറത്തേയ്ക്കുനോക്കിയിരിക്കുമ്പോഴും ; വാഹനത്തിനുള്ളിലെ കുളിരിലും; വൻ റസ്റ്റോറൻറ്റിലെ ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ടപ്പോഴും ഉണ്ണിക്ക് കൊതിക്കെറുവു മുഴുവനും ചന്തുവി നോടായിരുന്നു."വീട്ടിലേയ്ക്കുപോകും വഴി ലക്ഷ്മിയോട് ഇപ്പൊ തന്നെ ഒന്നു കൂടെ വരാൻ പറഞ്ഞാൽ , ഞാനില്ലാത്തപ്പൊ ഒരു കൂട്ടാകുമായിരുന്നു." അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു. ഹായ് മനസ്സു തുള്ളിച്ചാടി. ലക്ഷ്മിയക്കയുടെ വീട്ടിൽ പോകാമല്ലൊ. അമ്മയെ സഹായിക്കാൻ വരുന്നതവരാണ്. എത്ര നല്ലവരാണവർ. അച്ഛനേയും അമ്മയേയും പോലെ ഒരു തിരക്കും അവർക്കില്ല. നല്ല പോലെ ഭക്ഷണം പാകം ചെയ്യും; ഒത്തിരി കഥകൾ പറഞ്ഞു തരും. എപ്പോഴും അവരുടെ മകൻ ചന്തുവിന്റെ കാര്യം പറഞ്ഞു തരും. ചന്തു അമ്മൂമ്മയെ കഞ്ഞി കോരി കുടിപ്പിക്കുന്നതും, കടയിൽ പോയി മിഠായി വാങ്ങുന്നതും, അതിലൊരുപങ്ക് അമ്മയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നതും, ഉണങ്ങിയ തുണികൾ മടക്കി വയ്ക്കുന്നതും , അതിലെല്ലാമുപരിയായി ഒരു നാലു വയസ്സുകാരന്ടെ ചുമതലാബോധം എന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്. വണ്ടി ഒതുക്കി ഒരിടവഴിയിലിട്ട് അമ്മയുടെ കൂടെ നടന്നു. ഒരു ചെറിയ ഷെഢിലാണവർ താമസിക്കുന്നത്. മുൻവശത്താണ് ചന്തുവിന്ടെ അച്ഛന്റെ ഇസ്തിരിക്കട. ഷീറ്റിട്ട വീട്ടിലെ ചൂടിനുള്ളിൽ അതിലും ചൂടുള്ളോരടുക്കളയിൽ മുഷിഞ്ഞ സാരിയുടുത്ത അമ്മയുടെ മടിയിൽ, ഒരുസ്നേഹസാമ്രാജ്യം ഉരുളകളായി കഥകൾ ചേര്‍ത്ത്, സ്നേഹം മെനയുന്ന കൈകളാൽ ഭക്ഷണം വായിലിട്ടു വയറുനിറയ്ക്കുന്ന ചന്തുവിൻ ഭാഗ്യം തനിക്കില്ലല്ലോ ഈശ്വരാ......എന്നു ഗദ്ഗദത്തോടെ അവന്റെ കുഞ്ഞുമനസ്സുവിങ്ങി. * * * * * *

No comments:

Post a Comment