Monday, March 6, 2017

ഉൾക്കണ്ണുകൾ:

ക്ലാസ്സുമുറിയിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉത്തമബോദ്ധ്യമുണ്ടായിരുന്നു അവർക്കിപ്പോൾ ഫ്രീ അവർ ആയിരിക്കുമെന്ന്; അവരെന്നെ ഒട്ടും പ്രതീക്ഷിക്കുന്നില്ലായെന്നും; എന്റെ വരവ് വിദ്യാർത്ഥികൾ എന്ന നിലയിലും, പഠിക്കുവാനുള്ള വൈമനസ്യം കൊണ്ടും ഒട്ടും സ്വീകാര്യമായിരിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. അരോചകമായി ഒരു സ്വീകരണം പ്രതീക്ഷിച്ചു കയറിയ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വനിതയെന്നു പേരുള്ള കുട്ടി ചാടിയെഴുന്നേറ്റു പറഞ്ഞു : ഗുഡ് മോണിംഗ് മാഡം.....    ഈശ്വരാ.....  ജന്മനാ അന്ധയായ ഇവൾക്ക് ഞാനാണ് ക്ലാസ്സിൽ എന്നെങ്ങനെ മനസ്സിലായി? തികച്ചും അദ്ഭുതത്തോടെ ഞാനാരാഞ്ഞു : നീ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു? പുഞ്ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തെ അടഞ്ഞിരുന്ന കണ്ണുകൾ വിടർന്നു നിർന്നിമേഷമായി എന്നെ സാകൂതം നോക്കുന്നപോലെ തോന്നി.  മാഡം....നിങ്ങളുടെ പാദചലനം എനിക്കറിയാം.   ആരുടേയും സാമീപ്യം കൊണ്ട് എനിക്കാളറിയാം.  ഹോ......ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. എന്റെ കണ്ണുകൾ ഈറനായതും; ഹൃദയം സന്തോഷം കൊണ്ട് തുടിച്ചതും അവൾക്കു കാണുവാനാകില്ലല്ലോ.

വിധിയെ ജയിച്ചവൾ

ഊർമ്മിളയ്ക്ക് രണ്ടു കുട്ടികൾ; ഒരു പെണ്ണും ഒരാണും. മൂത്ത പെൺകുട്ടി ഏറെനാളത്തെ കാത്തിരുപ്പിനു ശേഷമാണുണ്ടായത്. രണ്ടാമത് ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ അതിയായി സന്തോഷിച്ചു. പക്ഷേ വിധിയുടെ കരാളഹസ്തങ്ങൾ വരിഞ്ഞുമുറുക്കപ്പെടുന്ന  മനുഷ്യരുടെ ഒരു പ്രതിനിധിയായിമാറി ഊർമ്മിള. അവർക്കു ജനിച്ച രണ്ടു കുട്ടികളും ജന്മനാ അന്ധർ; കൂടാതെ മറ്റെന്തൊക്കെയോ ജനിതകവൈകല്യങ്ങളും.....!
           വളരെ ആത്മവിശ്വാസത്തോടെയും പ്രസരിപ്പോടെയും സംസാരിച്ചുകൊണ്ടിരുന്ന ഊർമ്മിളയോട് നിങ്ങൾക്കെങ്ങനെ ഇത്ര ഓജസോടെ ജീവിക്കുവാനാകുന്നു എന്നു ചോദിച്ച എന്നോടവർ പറഞ്ഞു : നോക്കൂ. ........കണ്ണുനീരിന്റെ ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷേ വിധി എന്നിലടിച്ചേല്പിച്ച പ്രഹരങ്ങൾക്ക് ഞാനൊരു മറുപടി കൊടുക്കുവാൻ തീരുമാനിച്ചു. അതിപ്രകാരമായിരുന്നു; എന്നിൽ നിക്ഷിപ്തമായ  - ഒരുപാട് അപൂർണ്ണതകളുളള - ഈ രണ്ടു കുഞ്ഞുങ്ങളേയും, അവരുടെ പോരായ്മകളെ പതിന്മടങ്ങ് അതിജീവിക്കുവാനുള്ള ശക്തി ആർജ്ജിക്കുവാൻ ഞാനവരെ പ്രാപ്തരാക്കും. ഹൃസ്വകാലം മാത്രമാണ് ഇവരുടെ ആയുർദൈർഘ്യം എന്നെനിക്കറിയാം......അവർ പറഞ്ഞു നിര്‍ത്തി.
                  വിശ്വസിക്കാനാവാതെ സ്തബ്ദയായിരുന്ന  എന്നോടവർ തുടര്‍ന്നുപറഞ്ഞു: ഞാൻ ജോലിക്കു പോകുമ്പോൾ തനിയെ വീടുനോക്കുവാനും, സ്വയം പ്രതിരോധിക്കുവാനുമുള്ള കഴിവവർക്കുണ്ട്. ലൈൻ ബസ്സിലാണവർ പഠിക്കുവാൻ പോയി വരുന്നത്. അതു കൂടാതെ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു. അത്യാവശ്യം കച്ചേരികളിലും പങ്കെടുക്കാറുണ്ട്.
              ഊർമ്മിളയുടെ പാദസ്പർശം ഏറ്റ ഭൂമിപോലും പവിത്രമെന്ന് എനിക്കു തോന്നി.  ഇത്രയും മാനസികസംയമനത്തോടിരിക്കുന്ന അവർക്കു മുന്നിൽ തൊഴുകൈകളോടെ ശിരസ്സുനമിച്ചു നിന്നുപോയി ഞാൻ.